ആ പശുക്കുട്ടിയുടെ മരണം – കടമ്മനിട്ട രാമകൃഷ്ണന്‍ മാര്‍ച്ച് 31, 2009
Posted by hussainkottakkal in കവിതകള്‍.trackback
ആ പശുക്കുട്ടി ചത്തു
ഞാന്‍ കണ്ടുകൊണ്ടുനിന്നു
അതിന്റെ മരണമോ
മരണത്തിലവസാനിച്ച ജീവിതമോ
എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല.അവയെക്കുറിച്ചാലോചിക്കാന്‍ ഞാന്‍
മെനക്കെടുന്നുമില്ല,
ഞാന്‍ കണ്ടു എന്നുളളതുമാത്രമാണ്
എനിക്കതുമായുള്ള ബന്ധം.
‘മരണം’, ‘ജീവിതം’ എന്നിത്യാദി സമസ്യകളെ
‘സമസ്യകള്‍, സമീപനങ്ങള്‍’ എന്ന വലിയ തലക്കെട്ടോടുകൂടി
ഞാന്‍ സമീപിച്ചിട്ടുണ്ട്.
അതൊക്കെ ഒരുതരം കേമത്തമാണല്ലോ!
എല്ലാ പ്രശ്നങ്ങളിലും ഞാനിങ്ങനെയാണ്.
ഏതിന്റെയും കേവലസ്വഭാവങ്ങളെക്കുറിച്ച്
ഉറക്കെ ചിന്തിക്കാന്‍ ഞാന്‍ സദാ സന്നദ്ധനാണ്.
എന്നാല്‍ ഒന്നിനെ അതിന്റെ പ്രത്യേകതയില്‍ ശ്രദ്ധിക്കാന്‍
എനിക്കു നേരമില്ല.
മേശപ്പുറത്തു കശക്കിയെറിഞ്ഞ ചീട്ടുകള്‍
അവയിലെ പുള്ളികള്‍
എന്നതില്‍ക്കവിഞ്ഞ താത്പര്യമൊന്നിനോടുമെനിക്കു തോന്നാറില്ല.
പശുക്കുട്ടിയുടെ മരണത്തെക്കുറിച്ചു പറയാന്‍ തുടങ്ങി
ആത്മാവിഷ്കാരത്തിലെത്തി – ക്ഷമിക്കണം.
ആ പശുക്കുട്ടി ചത്തു.
സ്വന്തം കുറ്റിയില്‍ക്കുരുങ്ങി
സ്വന്തം കഴുത്തിറുകി
സ്വന്തം മലമൂത്രങ്ങളില്‍ കുഴഞ്ഞ്
സ്വന്തം കുളമ്പുകള്‍കൊണ്ട് സ്വന്തം മലം ചവിട്ടിയരച്ച്
സ്വന്തമായ കണ്ണുകള്‍ തുറിച്ച്
സ്വന്തമായ ജീവിതത്തിനുനേരെ സ്വന്തം നാവു നീട്ടി
സ്വന്തമായ മരണത്തില്‍ ചത്തു.
വിശപ്പ് എന്ന അമൂര്‍ത്താശയമായിരിക്കണം
രോഗം എന്ന അമൂര്‍ത്താശയമായിരിക്കണം
പരാധീനത എന്ന അമൂര്‍ത്താശയമായിരിക്കണം
ഇത്തരമൊരു സംഭവത്തിനു വഴിതെളിച്ചത്.
ഹാ! എത്ര മനോഹരമായ ആശയങ്ങള്‍!
‘ഏഷ്യയിലെ കന്നുകാലി മരണം’ എന്ന വിഷയത്തെ
പുസസ്കരിച്ചു ഗവേഷണം നടത്തുന്നവര്‍ക്ക്
ശരിക്കും പ്രയോജനപ്പെടുത്താം.
ഏതായാലും ആ പശുക്കുട്ടി ചത്തു.
എത്ര കാലമായെന്നറിയില്ല
ഞാന്‍ കാണാന്‍ തുടങ്ങിയതുമുതല്‍
ആ പശുക്കുട്ടി അതേ കുറ്റിയില്‍
അതേ കയറില്‍ കുരുങ്ങി നില്ക്കുകയായിരുന്നു.
ആ കയറിന് കുറേക്കൂടി നീളമുണ്ടായിരുന്നതായി തോന്നുന്നു.
പലപ്പോഴും കുറ്റി പറിച്ചെറിയുന്നതിന്നും
കയറുപൊട്ടിക്കുന്നതിന്നും അതു ശ്രമിക്കുമായിരുന്നു.
ഓരോ ശ്രമത്തിലും കയറു കുറ്റിയില്‍ ചുറ്റിച്ചുറ്റി
കുറ്റിയും കയറും തമ്മിലുള്ള അകലം തുലോം കുറഞ്ഞ്
കുറ്റിയില്‍ ചുറ്റിയ കയര്‍ കഴുത്തില്‍ കൂടുതലിറുകി.
കണ്ണുവെട്ടത്തില്‍ കണ്ട കച്ചിത്തുറുവുകള്‍ നോക്കി
കാട്ടുപയറുകള്‍ പടരുന്ന മലഞ്ചെരുവുകള്‍ നോക്കി
നിലംപുള്ളടിയും കറുകയും വളരുന്ന വയല്‍വരമ്പുകള്‍ നോക്കി,
ഒന്നിലും തന്റെ നാവു നീട്ടിപ്പിടിക്കാനാവാതെ
ആ പശുക്കുട്ടി അമറുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
അതുകേട്ട കച്ചിത്തുറുവുകള്‍ കുലുങ്ങിച്ചിരിച്ചു.
മലഞ്ചെരിവുകള്‍ മുഖം തിരിച്ചു.
നിലംപുള്ളടിയും കറുകയും കണ്ണീര്‍ പൊഴിച്ചു.
എനിക്കൊന്നും തോന്നിയില്ല.
തവിടുകലക്കിയ കാടിവെള്ളം കുടിക്കാന്‍
കുന്നിന്‍ ചെരിവുകള്‍ കുതിച്ചുകയറാന്‍
കാട്ടുപയറുകള്‍ കടിച്ചു വയറുനിറയ്ക്കാന്‍
പച്ചമരങ്ങളുടെ തണലില്‍ കിടന്നയവിറക്കാന്‍
അന്തിചായുമ്പോള്‍ കുടമണികള്‍ കിലുക്കി കൂടണയാന്‍,
ആ പശുക്കുട്ടിയും കൊതിച്ചുകാണും.
അത്രവലിയ കൊതികള്‍ വച്ചുപുലര്‍ത്താനുള്ള ശേഷി
ആ പശുക്കുട്ടിക്കുണ്ടായിരുന്നോ? എന്തോ!
ആ പശുക്കുട്ടി ചത്തു.
മുറുകുന്ന കയറിന്റെ അറ്റം ചവച്ചും
കുറ്റിയിലെ മുഴകള്‍ നക്കിയും
സ്വന്തം രോമങ്ങള്‍ നക്കിയും
വിളര്‍ത്ത പകലുകളിലും വിറങ്ങലിച്ച രാത്രികളിലും അമറിയും
കറങ്ങിമാറുന്ന ഋതുക്കളില്‍
വെയിലും മഴയും മഞ്ഞും സഹിച്ചും
കൊഴിഞ്ഞുവീഴുന്ന രോമങ്ങളില്‍ ദയനീയമായി നോക്കിയും
കാറ്റില്‍ പറന്നുവരുന്ന കരിയിലകളും
കച്ചിത്തുരുമ്പുകളും മാത്രം തിന്നും
ഉച്ചിയില്‍ വീണൊലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ മാത്രം നുണഞ്ഞും
ആ പശുക്കുട്ടിയെന്നും അവിടെയുണ്ടായിരുന്നു.
എന്റെ ഉദാസീന നിമിഷങ്ങളില്‍
വെറുംകണ്ണോടെ ഞാനതിനെ കണ്ടുപോന്നു.
ആ പശുക്കുട്ടി ചത്തു.
അതിന്റെ ജീവിതകാലത്ത്
അതൊന്നിനെക്കുറിച്ചും ആലോചിച്ചിരിക്കാനിടയില്ല.
സ്വന്തം ജീവിതത്തെക്കുറിച്ചുപോലും.
എല്ലാം അനുഭവിക്കുകയായിരുന്നു.
അതുകൊണ്ടു മരണവും വെറുമൊരനുഭവം മാത്രമായിരിക്കണം
ഭൂതവും ഭാവിയും അലോരസപ്പെടുത്താത്ത അനുഭവം.
എന്നാല്‍ മരണത്തലൂടെ പ്രകൃതിയിലെ എല്ലാ ദൃശ്യങ്ങളിലേക്കും
തന്റെ കണ്ണുപായിക്കാന്‍
ആ പശുക്കുട്ടിക്കു സാധിച്ചിരിക്കുന്നു.
എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത
എല്ലാ കച്ചിത്തുറുകളിലും തന്റെ നാവു ചുറ്റിപ്പടരാന്‍
അതിനു കഴിഞ്ഞിരിക്കുന്നു.
മരിച്ച ആ പശുക്കുട്ടിയുടെ തുറിച്ച കണ്ണുകളില്‍
ലോകത്തിന്റെ എല്ലാ കുന്നുകളും കുലപര്‍വ്വതങ്ങളും
വയലുകളും വന്‍കടലുകളും ഇളകിമറിഞ്ഞു
കുരുങ്ങിക്കിടക്കുന്നു.
പിളര്‍ന്ന വായില്‍നിന്നൊഴുകിവീണ നുരയിലും പതയിലും
ചിറകുകുഴഞ്ഞ ഈച്ചയെപ്പോലെ ഈ ഭൂമി പിടയുന്നു
വരണ്ട ശ്വാസനാളത്തില്‍നിന്ന് തെറിച്ചുപോയ ജീവന്‍
കൊല്ലിയാനെപ്പോലെ എവിടെയാണ്?
ഏതുമരത്തിലാണ് ചെന്നൊളിച്ചത്?
നിങ്ങളെന്തിനാണു വന്നത്?
ആ പശുക്കുട്ടിയുടെ ശവം പൊക്കിയെടുത്ത്
ഘോഷയാത്ര നടത്താനോ?
നിങ്ങളുടെ തീന്‍മേശകളിലെ വിഭവങ്ങള്‍ക്ക്
വിശുദ്ധി ചേര്‍ക്കാനോ?
ആ പശുക്കുട്ടിയുടെ ശവക്കുഴിക്കുമേല്‍
നിങ്ങളുടെ പ്രതിമ സ്ഥാപിക്കാനോ?
നില്ക്കണേ!
സ്വന്തം മലത്തില്‍ സ്വന്തം കുളമ്പുകള്‍കൊണ്ട്
അതു കുറിച്ചുവച്ചിരിക്കുന്ന ആ മരണപത്രംകൂടി വായിക്കുക
“എന്റെ ശവമെങ്കിലുമെനിക്കെന്റേതായിരിക്കണം”
അതെ, അതെ
ഇതൊക്കെ പറയാനും ചോദിക്കാനും ഞാനാരുമല്ല
ആ പശുക്കുട്ടിയുടെ മരണവും
അമൂര്‍ത്തമായ ഒരാശയമായിത്തീര്‍ന്നുകഴിഞ്ഞിരുന്നതിനാല്‍
എനിക്കധികം ക്ലേശിക്കേണ്ടിവന്നില്ല
ആ പശുക്കുട്ടി ചത്തു-
കേവലമായ മരണം
കടപ്പാട്: www.harithakam.com

അഭിപ്രായങ്ങള്‍»
No comments yet — be the first.